Thursday, 1 August 2013

ചിറകറ്റ വാനമ്പാടി




എന്‍റെയീ ജീവിതത്തിന്‍റെ ഊഷരതയില്‍

മഴയായ്‌ പെയ്യാന്‍ നീ കൊതിക്കെ

എന്‍റെ നെഞ്ചിലൊരഗ്നിപര്‍വ്വതം

ഉരുകിയൊലിക്കാന്‍ വിതുമ്പി നിന്നു !

പിന്നീടൊരുന്നാള്‍ നിലാവായി

നീയെന്നെ തട്ടി ഉണര്‍ത്തുമ്പോഴേക്കും

എന്നോ ഞാനെന്‍റെ പുസ്തകത്താളില്‍

മറന്നു വെച്ച മയില്‍പ്പീലി ചിറകുകള്‍

ചിതലരിക്കാന്‍ തുടങ്ങിയിരുന്നു

എന്നിട്ടും

എന്‍റെയീ കുഞ്ഞു ജന്മത്തിലെ

എകാന്തതക്ക് കൂട്ടായെത്തിയ

നൊമ്പരത്തെ താരാട്ട് പാടി

ഇനിയുണരാതെ ഇരിക്കാന്‍

നീയൊരുങ്ങിയെങ്കിലും

എന്‍റെയുള്ളിലെ കുഞ്ഞരിപ്രാവിന്‍റെ

നോവുമാത്മാവു ഒരു തുള്ളി നീരിനായ്‌

ദാഹിച്ചലയുമ്പോള്‍

അവള്‍ക്കു മുന്നില്‍ ഇളനീര്‍ വര്‍ഷമായ്‌

പെയ്തിരിക്കാന്‍ പറ്റാതെ

അകലെ എവിടെയോ പെയ്തിരിക്കാന്‍

നീ കാത്തിരിക്കെ എന്‍റെ സ്വപ്നം

കണ്ണുനീരായി പിറവിയെടുത്തു

വീണുടയുന്ന കരിവളകള്‍ പോലെ

എന്‍റെയും നിന്‍റെയും

കിനാക്കള്‍ പെറുക്കിയെടുത്തു

മനസ്സെന്ന കിലുക്കാംപെട്ടിയിലെ

കാണാക്കയത്തിലേക്ക് വലിച്ചെറിയുമ്പോള്‍

എന്നത്തെയും പോലെ എന്നെ തേടി

സ്വപ്നത്തിലെന്നും വിരുന്നെത്തിയ

വാനമ്പാടിയുടെ ചിറകുകള്‍

അപ്പാടെ കരിഞ്ഞിരുന്നു.

No comments:

Post a Comment