Tuesday, 20 May 2014

വിലങ്ങുകള്‍




എനിക്ക് മുന്നില്‍ നീട്ടിയ 
ഭിക്ഷാപാത്രത്തിലേക്ക് 
നീയെന്‍റെ ഹൃദയം ചോദിച്ചു... 
തരില്ലെന്നൊരുവാക്ക് 
നിന്നോട് പറയാന്‍ 
കഴിയാതെ ഞാന്‍
എന്തേ നിശബ്ദതയായി...

പറിച്ചെടുത്തൊരു ചെത്തി പൂ പോലെ 

ചുവന്നു തുടുത്തോരാ നിന്‍റെ
ഹൃദയമെനിക്ക് മുന്നില്‍ 
കാണിക്കയായി വെച്ച് 
നിറഞ്ഞു തുളുമ്പിയ 
മിഴികളാല്‍ നീയെന്‍ മുന്നില്‍ നിന്നിട്ടും 
ഞാന്‍ എന്തെ നിശബ്ദയായി....

എന്‍റെ മനസ്സിന്‍റെ ചവറ്റു കുട്ടയിലേക്ക് 

ചുരുട്ടിയെറിഞ്ഞൊരു 
കടലാസ്സു തുണ്ടായി നീ മാറുമ്പോഴും 
ഒരു വാക്കിന്‍റെ മൃദുസ്പര്‍ശം 
നിനക്ക് മേല്‍ ചൊരിയാതെ 
ഒരു തുള്ളി കണ്ണുനീരിന്‍റെ
നനവില്‍ നിനക്കൊരു 
കുളിരേകാന്‍ കഴിയാതെ 
ഞാന്‍ എന്തേ നിശബ്ദയായി.....

നിനക്കറിയാം
വിങ്ങുന്ന എന്‍റെ മനസ്സിനെ
ചാട്ടവാറിന്‍റെ മുള്‍മുനകളില്‍ 
കോര്‍ത്തിടുമ്പോഴും
ഞാന്‍ നിശബ്ദയായതെന്തുകൊണ്ടെന്നു...

എനിക്കറിയാം  
നീ വെച്ചു നീട്ടിയ ഹൃദയത്തിന്നുള്ളില്‍ 
കൊതി തീരാത്തൊരു മനസ്സുണ്ടെന്ന് 
മരിക്കാത്തൊരു മോഹമുണ്ടെന്ന് 
എല്ലാമറിഞ്ഞിട്ടും
നിന്‍റെ മനസ്സറിഞ്ഞിട്ടും  
നിശബ്ദയാകാനേ എനിക്കാവൂ 
എന്നും ..

No comments:

Post a Comment